കോട്ടയം: എക്കാലത്തെയും യുഡിഎഫ് കോട്ടയായ കോട്ടയം ഇത്തവണ നൂറില്‍ നൂറു മാര്‍ക്കും നേടിയാണ് യുഡിഎഫിന്റെ ഉറച്ച കോട്ടയായത്. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ ഒമ്പതിടത്തും ഉജ്ജ്വല വിജയമാണ് യുഡിഎഫിനുണ്ടായത്. യുഡിഎഫ് കോട്ടയാകുമ്പോഴും ഇടതിനു കനലായിരുന്ന വൈക്കം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടി.
മന്ത്രി വി.എന്‍. വാസവൻ ഏറ്റുമാനൂര്‍ മണ്ഡലത്തിലും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജൻ കാഞ്ഞിരപ്പള്ളിയിലും പരാജയപ്പെട്ടത് എൽഡിഎഫിന് വൻ തിരിച്ചടിയായി. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നും ജില്ലയില്‍നിന്നാണ്. ഉപതെരഞ്ഞെടുപ്പിലുണ്ടായ ഭൂരിപക്ഷവും മറികടന്ന് അരലക്ഷം വോട്ടു നേടിയാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി മത്സരിച്ച പാലായില്‍ രണ്ടാം തവണയും മാണി സി. കാപ്പനോട് പരാജയം ഏല്‍ക്കേണ്ടി വന്നു. വൈക്കത്ത് സിപിഐയുടെ മുന്‍ എംഎല്‍എ ബിജെപി സ്ഥാനാര്‍ഥിയായതും പാര്‍ട്ടിയിലെ പ്രശ്നങ്ങളും സമുദായ സമാവാക്യങ്ങളും എല്‍ഡിഎഫിന് എതിരായി. യുഡിഎഫിന്റെ ശക്തമായ തരംഗത്തില്‍ ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ പരമ്പാരാഗത വോട്ടുകളും കടപുഴകിയതോടെയാണ് മന്ത്രി വി.എന്‍. വാസവനും പരാജയമേല്‍ക്കേണ്ടി വന്നത്.
ആദ്യ ഘട്ടത്തില്‍ ലീഡ് നേടിയ ഡോ. എന്‍. ജയരാജിനും ശക്തികേന്ദ്രങ്ങളില്‍ പോലും കാലിടറി ഒടുവില്‍ പരാജയം നേരിടേണ്ടി വന്നു. കോട്ടയത്ത് യുഡിഎഫിനു ശക്തമായ വെല്ലുവിളി എല്‍ഡിഎഫ് ഉയര്‍ത്തിയെന്ന് അവകാശപ്പെട്ടെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തില്‍ ഒരു പോറൽ പോലും ഏല്‍പ്പിക്കാന്‍ സാധിച്ചില്ല. പൂഞ്ഞാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സജി സെബാസ്റ്റ്യന്‍ സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി.
കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കു നേർ പോരാടിയ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിലൂടെയും ചങ്ങനാശേരിയില്‍ വിനു ജോബിലൂടെയും യുഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. പൂഞ്ഞാറിലും പാലായിലും കാഞ്ഞിരപ്പള്ളിയിലുമാണ് ബിജെപി ശക്തമായ സാന്നിധ്യമായതെങ്കിലും മൂന്നിടത്തും അവകാശപ്പെട്ടതുപോലെ ചലനമുണ്ടാക്കാന്‍ മൂന്നു സ്ഥാനാര്ഥികള്ക്കുമായില്ല.